Friday, August 19, 2011

മൂകാംബിക



ഒരു നിറപുലരി തന്‍ നന്മയില്‍-
ക്കുളിച്ച ശുഭ വേളയിലന്നു ഞാന്‍
തിരു സവിധേ വന്നെത്തിയെന്നമ്മേ;
തവ പാദാംബുജം വണങ്ങി നിന്നൂ...

എന്നാത്മാവിന്നന്തരംഗത്തിലുയര്‍ന്നൂ
നൂറായിരം പുളകമണിമുകുളങ്ങള്‍;
തേജസ്സാര്‍ന്ന നിന്‍ തിരുവദനമെന്‍ 
മനതാരിലുതിര്‍ത്തു ആനന്ദാമൃതം!

ദയ വഴിയും തിരുമിഴികളാലെന്നെ നീ
കടാക്ഷിച്ചു; അജ്ഞാനിയാമെന്‍
ബോധ മണ്ഡലത്തിലപ്പോഴുയര്‍ന്നു
ജ്നാനാമൃതത്തിന്‍  കുളിരലകള്‍!

കലകള്‍ക്കുമക്ഷരങ്ങള്‍ക്കുമറിവിന്നുമെന്നും 
അമ്മയായ് മേവുമെന്‍ ശാരദാംബേ,
തവ സന്നിധിയിലെത്തി കുമ്പിട്ടു വണങ്ങുവാന്‍
കഴിഞ്ഞതെന്‍ മുന്‍ ജന്മ സുകൃതം!

നിന്‍ തിരു നടയിലൊരു മാത്ര നിന്നനേരം
അജ്ഞാനാന്ധകാരങ്ങളെന്നെ വിട്ടകന്നു;
സുദീപ്തമാം തവ വദനാംബുജമെന്‍
മനതാരില്‍ നിറഞ്ഞീടേണമെന്നും...

നിന്നഭിഷേക തീര്‍ത്ഥമെന്നെ
പുണ്യവതിയാക്കിയപോല്‍
നിന്‍ പാദാരവിന്ദങ്ങളിലെന്നുമെന്‍
മതി മനീഷകളുറച്ചിടേണം...

ഞാനുരുവിടും വാക്കുകളെല്ലാമിനി
നിന്‍   നാമങ്ങളെപ്പോല്‍ ധന്യമാകട്ടെ!
ഞാനാചാരിക്കും കര്‍മ്മങ്ങളെല്ലാം നിന്‍
പാദപൂജയായ് ഭവിക്കുമാറാകട്ടെ..

അമ്മേ!  ദേവി! മൂകാംബികേ!  ശാരദാംബേ!  
നീ മാത്രമാണടിയനൊരാശ്രയം; നിന്‍ 
നാമാര്‍ച്ചനകളിലെന്നുമെന്‍ ഹൃദയം 
നിറഞ്ഞിരിക്കാനെന്നമ്മേ  അനുഗ്രഹിക്കണേ!!! 
  

No comments:

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...